Sunday, August 5, 2012

ഒരു മിസ്സ്ഡ് കോളിൻ മറയത്ത്


ജിദ്ധ എയർപോർട്ടിൽ വെച്ച് എനിക്കുണ്ടായ അനുഭവ കഥ (പര്‍ദ്ധയിടാത്ത നായരുകുട്ടി) ഫെയ്സ്ബുക്കിലും ബ്ലോഗിലും പോസ്റ്റ് ചെയ്ത ശേഷം കുറെയധികം ഫ്രണ്ട്സ് “നായരുകുട്ടി വിളിച്ചോ.. ഹോസ്പിറ്റലിൽ പോയി അന്വേഷിച്ചു നോക്കിക്കൂടെ” എന്നൊക്കെ ചോദിച്ച് അവരുടെ കുര്യോസിറ്റി പ്രകടിപ്പിച്ചുകൊണ്ടിരുന്നു, ആ സംഭവം നടന്നിട്ട് ഇന്നേക്ക് ഒരാഴ്ചയിലധികമായി. ഓഫീസ് ഡ്യൂട്ടി കഴിഞ്ഞ് ഫ്രഷായി നമ്മുടെ ഫെയ്സ്ബുക്കിലും മറ്റും വായ പൊളിച്ചിരിക്കുന്നതിനിടയിലാണു ഫെയ്സ്ബുക്കിലെ കൂട്ടുകാരനായ ഫസൽ പാറക്കലിന്റെ വിളി. “ഞാൻ നിന്റെ അടുത്തുള്ള ടൌണിൽ ഉണ്ട്, അങ്ങോട്ട് വരാം” എന്നു പറഞ്ഞ് ഫോൺ വെച്ചു.

കുറെ കഴിഞ്ഞിട്ടും അവനെ കാണാതിരുന്നപ്പോൾ ഫസലിനു തിരിച്ചു വിളിച്ചു “ എവിടെ നീ... വഴി പിഴച്ചോ...???” എന്ന് ചോദിച്ചു. അപ്പോ ആ ഡേഷിന്റെ മോൻ പറയാ “ അന റൂഹ് സീത..” ഏതാ ഭാഷ എന്നു മനസ്സിലായില്ലെങ്കിലും കാര്യം മനസ്സിലായി. “ചതിയൻ ഫസൽ പാറക്കൽ തുലയട്ടെ” എന്നു പറഞ്ഞ് ഗ്രൂപ്പിലൊരു പോസ്റ്റിട്ട് അരിശം തീർത്തു. അപ്പോഴാണു നമ്മുടെ “ചെറിയ” വലിയ മനുഷ്യൻ “അരിമ്പ്രയാണു ഭൂലോക ചതിയൻ” എന്നൊരു കമന്റുമായി വന്നത്. എന്നെ ഏൽ‌പ്പിച്ച ഒരു കാര്യം ചെയ്യാതിരുന്നതിനുള്ള ദേഷ്യം തീർത്തതാണെന്നു മനസ്സിലായപ്പോൾ പെട്ടെന്നു തന്നെ പറഞ്ഞതിനെ മൂന്നിരട്ടിയാക്കി ബോണസടക്കം ചെയ്തു കൊടുത്തു.



വാച്ചിൽ സമയം നോക്കി. ഒമ്പതര കഴിഞ്ഞു. ഫോണും മറ്റും റൂമിൽ തന്നെ വെച്ച് ഡിന്നർ കഴിക്കാൻ വേണ്ടി കിച്ചണിലൽ പോയി. ഡിന്നർ കഴിച്ചു തീരാറായപ്പോഴാണു ഫോൺ റിങ്ങ് ചെയ്യുന്നതു പോലെ തോന്നിയത്. പെട്ടെന്നു തന്നെ കൈ കഴുകി ഓടി റൂമിൽ ചെന്നു നോക്കുമ്പോളുണ്ട് മൂന്നു മിസ്സ്ഡ് കോൾ....!!!

പരിചയമില്ലാത്ത നമ്പർ........!!!ആരായിരിക്കും...??

റബ്ബേ.... നമ്മുടെ നായരുകുട്ടിയെങ്ങാനും ആയിരിക്കുമോ...??

ഏത് നായരുകുട്ടി...?? അന്ന് എയർപോർട്ടിൽ വെച്ചു കണ്ട.... ...അതെ അവൾ ആയിരിക്കും....ഒരു പക്ഷെ മൊബൈൽ കണക്ഷൻ എടുത്തിട്ടു വിളിക്കാം എന്നു കരുതി കാത്തിരുന്നതാകും... പാവം കുട്ടി....!!! അവളെയാണല്ലോ ഞാൻ വെറുത്തത്....അവളുടേ വിവരം കിട്ടിയിട്ടു വേണം ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിടാൻ... അൽ-അമീനും.. തുഷാരക്കും...ഒക്കെ സമാധാനം ആകും.....

ഹോ.... പെട്ടെനു തന്നെ തിരിച്ചു വിളിക്കാൻ വെപ്പ്രാളപ്പെട്ടു നോക്കുമ്പോൾ അവിടെ നമ്പർ ബിസി... കട്ടു ചെയ്തു വീണ്ടും അടിച്ചു......!! നോ രക്ഷ... ബിസി തന്നെ... :(

ഒരു പക്ഷെ... എന്നെ വീണ്ടും ട്രൈ ചെയ്യുവാണെങ്കിലോ... ഉടനെ തന്നെ ഡയൽ ചെയ്യൽ നിറുത്തി ഫോൺ കയ്യിൽ പിടിച്ചു കാൾ വരുന്നതും നോക്കി നിന്നു... സെക്കന്റുകൾ.... മിനുട്ടുകൾ...കൊഴിഞ്ഞുകൊണ്ടിരുന്നു.... എന്തോ…. ഓരോ സെകന്റിനും ഒരുപാടു ദൈർഘ്യം ഉള്ളതു പോലെ…. ഹ്യദയത്തിന്റെ മിടിപ്പിനു വേഗം കൂടുന്നുവോ...?? ദൈവമേ......... അവൾ തന്നെ ആയിരിക്കില്ലേ....?? എന്റെ കാത്തിരുപ്പിനു ഇപ്പോ അറുതിയാകും… അവളെ കാണാൻ പോകണം.. പറ്റുവാണേൽ അടുത്ത വ്യായാഴ്ച തന്നെ പോകാം.

അവളോടു എങ്ങിനെ സംസാരിച്ചു തുടങ്ങും... “ഹെല്ലോ ഗുഡ് ഈവനിങ്ങ്” എന്നു പറഞ്ഞാലോ.... അല്ലെങ്കിൽ വേണ്ട..... “യെസ് ഫസൽ ഈസ് ഹിയർ” എന്നു പറയാം..... ശ്ശെ.... നമ്മൾ മലയാളികൾ അല്ലേ.... ചുമ്മാ “നമസ്ക്കാരം” എന്നു പറഞ്ഞാൽ മതിയല്ലോ...!! നോ.... ഇതു സൌദി അറേബ്യയാണ്.. “അസ്സലാമു അലൈക്കും.. ഫസൽ ഈസ് ഹിയർ” എന്നു തന്നെ പറയാം എന്നങ്ങിനെ ഉറപ്പിച്ചിരിക്കുമ്പോൾ.........ദേ......

അള്ളാ...... ദാ..ഫോണിന്റെ സ്ക്രീൻ ലൈറ്റ് കത്തുന്നു.......അതാ ഒരു നമ്പർ എഴുതി കാണിക്കുന്നു.... നേരത്തെ വിളിച്ച അതേ നമ്പർ....പരിചയമില്ലാത്ത നമ്പർ........ റിങ്ങ് ടോൺ കേട്ടു തുടങ്ങി......... വിറക്കുന്ന കൈകളോടെ ടെച്ച് സ്ക്രീനിലെ പച്ച ബട്ടൻ വലത്തോട്ട് ഡ്രാഗ് ചെയ്യാൻ വെമ്പി.... വേണ്ട…... ഫോൺ പെട്ടെന്നു തന്നെ എടുക്കണ്ടാ... ഞാൻ തിരക്കിലായിരുന്നെന്നു തോന്നിക്കോട്ടേ എന്നു കരുതി മൂന്ന് റിങ്ങ് വരെ കാത്തിരുന്നു.... ദാ.. മൂന്നാമത്തെ റിങ്ങും അടിച്ചു... ഞാൻ ഫോൺ അറ്റന്റു ചെയ്തു...

“ഹെല്ലോ... യെസ്...ഫസൽ” എന്നു പറഞ്ഞു നിർത്തി...... അവിടുന്ന് ഒരു കിളിനാദം കേൾക്കുന്നുണ്ടോ....ഞാൻ ചെവി കൂർപ്പിച്ചു നിന്നു.......നോ.. കുറച്ചു നേരത്തെ നിശ്ബ്ദത.... അവൾ എങ്ങിനെ സംസാരിച്ചു തുടങ്ങണം എന്നു കരുതി നാണിച്ചു നിൽക്കുകയായിരിക്കും.

എന്തിനാ നാണിക്കുന്നത് അല്ലേ... നേരത്തെ എയർപോർട്ടിൽ വെച്ച് സംസാരിച്ചതല്ലേ... ഇനിയും നാണമോ..അതോ ഞാൻ ഫോൺ അറ്റന്റ് ചെയ്തത് അവൾ അറിഞ്ഞിട്ടുണ്ടാവില്ലേ..? ഫോണിന്റെ സ്ക്രീനിലേക്കു നോക്കി…അതെ…. കാൾ ആക്റ്റീവാണ്… നല്ല റെയ്ഞ്ച് ഉണ്ടു താനും… പിന്നെന്താ ഒരു താമസം..??

ഞാൻ ഒരിക്കൽ കൂടി “ഹെല്ലോ..” എന്നു പറഞ്ഞു..

അപ്പോഴുണ്ട് കർക്കടകമാസത്തിലെ വെള്ളിടി പോലെ ..

“അലോ... പസലൂ.... ജ്ജ്.. എബ്ടെയ്നു.. ഞാൻ എത്ര നേരായി ബിളിക്ക്ണു... എത്താ അനക്കു പണി..” എന്ന് പറഞ്ഞു കൊണ്ട് ഒരു പുരുഷ ശബ്ദം.....!!!

പേടിയോടെയും... ദേശ്യത്തോടേയും ഞാൻ ചോദിച്ചു.. “ഹു...ഈസ് ദേർ...??”.

“ഇത് ഞാനാടാ... ഫസൽ പാറക്കലാ... ഇതു എന്റെ ഒരു ചെങ്ങായിന്റെ മൊബൈലാ... ഇതീന്നു അന്റെ സവ നമ്പറിലേക്കു ഫ്രീകാൾ ആണ്. അതോണ്ടാ ഇതീന്നു ബിൾച്ചത്.”

ഒത്തിരി നിരാശയോടെയും, പ്രതീക്ഷകൾ തകിടം മറിഞ്ഞ സങ്കടത്തോടെയും ഞാൻ ചോദിച്ചു..

“എ…എ…എ...എന്തിനാ നീ വിളിച്ചേ...??”

“അല്ല... പിന്നെയ്.. ഈ എമിറേറ്റ് ബിമാനത്തിൽ എത്ര കിലോ ലാഗ്ഗേജ്ജ് കൊണ്ടൂ പോകാൻ പറ്റും. ടിക്കറ്റിൽ മുപ്പത് കിലോ ആണു എഴുതിയത്... കൂടുതൽ പറ്റുമോ...??“ പാറക്കൽ ചോദിക്കുവാ.....

“ന്റെ പാറക്കലേ... ഞാൻ എമിറേറ്റിൽ ഇതുവരെ യാത്ര ചെയ്തിട്ടില്ല... എനിക്കതിനെ പറ്റി ഒന്നും അറിയത്തുമില്ല” എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു..!!

ദൈവമേ... നീ എന്നെ ഒരുപാടു മോഹിപ്പിച്ചു.. എന്റെ കാത്തിരുപ്പ് അവസാനിക്കുമെന്ന് കരുതി. ഇല്ല…… അവസാനിച്ചിട്ടില്ല….. ഇനി….??

പ്രതീക്ഷയോടേ.... ആ പാവം പേടമാനിനെ പോലോത്ത നായരുകുട്ടിയുടെ വിളിയും കാത്ത് ....... ഓരോ അനോണിമസ് കാൾ വരുമ്പോഴും അവളായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ അറ്റന്റ് ചെയ്തുകൊണ്ട്…..ഞാനിപ്പോഴും ഇവിടെ കാത്തിരിക്കുന്നു.....!!!!



.

Monday, July 23, 2012

പര്‍ദ്ധയിടാത്ത നായരുകുട്ടി


പ്രവാസികൾക്ക് നാട്ടിൽ നിന്നും ആരെങ്കിലും വരുന്നുണ്ടെന്നു കേട്ടാൽ ആർത്തിയാണ്. കാരണം അവർ കൊണ്ടുവരുന്ന നാടൻ ഭക്ഷണങ്ങളെ പറ്റി ഓർത്തിട്ടാണ്. ഒരു പ്രവാസി നാട്ടിലേക്കു പോകുമ്പോൾ കൂടുതൽ ഫ്രണ്ട്സ് യാത്രയയക്കാൻ വന്നോളണമെന്നില്ല. എന്നാൽ വെക്കേഷൻ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ സ്വീകരിക്കാൻ സമയത്തിനു മുമ്പെ തന്നെ കൂട്ടുകാരെല്ലാം കാത്തിരിപ്പു തുടങ്ങും. മലപ്പുറം ജില്ലയിൽ നിന്നു വരുന്നവർ കാര്യമായിട്ടു കൊണ്ടു വരുന്ന വിഭവങ്ങൾ പത്തിരി, ബീഫ്, അപ്പങ്ങൾ, ചക്ക/മാങ്ങ, അച്ചാർ, ഹലവ തുടങ്ങിയവയാണ്.



അങ്ങിനെയുള്ള ഒരു സാഹചര്യത്തിൽ, നാട്ടിലെ അയൽവാസിയും, “വൈദ്യർ“ എന്നു ഞാൻ വിളിക്കുന്നതുമായ സുഹ്ര്യത്തിനെ കൂട്ടികൊണ്ടു വരാൻ രാത്രി 8 മണിക്ക് ജിദ്ധ അജ്നബി (ഫോറിൻ എയർലൈൻ ടെർമിനൽ) എയർപോർട്ടിൽ പോവണമെന്നു പ്ലാൻ ചെയ്തിരിക്കുമ്പോഴാണു നാട്ടിൽ നിന്നും ഞങ്ങളുടേ ഖതീബ് ഉമ്രയ്ക്ക് വരുന്നുണ്ടെന്നും, അവരെ കൂട്ടാൻ എയർപോർട്ടിൽ വന്നിട്ടുണ്ടെന്നും പറഞ്ഞ് ജേഷ്ടൻ വിളിച്ചത്. മക്കയിൽ നിന്നും വന്ന ചേട്ടനെ കാണാൻ വേണ്ടി ഓഫീസിലെ അത്യാവശ്യം ജോലികളെല്ലാം തീർത്ത് റൂമിൽ പോയി വാലറ്റും, ഇഖാമ-ലൈസൻസ് എന്നിവയുമെടുത്ത് എയർപോർട്ടിലേക്കു നേരത്തെ തന്നെ പുറപ്പെട്ടു. പക്ഷെ; മദീന റോഡിലെ തിരക്കു കാരണം സമയത്തിനെത്താൻ പറ്റാത്തതുകൊണ്ട് എനിക്കു ജേഷ്ടനെയും ഖതീബിനേയും കാണാൻ പറ്റിയില്ല. അവർ മക്കയിലേക്കു പോവുകയാണെന്നു പറഞ്ഞു വിളിച്ചിരുന്നു. കൂട്ടുകാരൻ എത്താൻ ഇനിയും സമയമെടുക്കും. എയർപോർട്ടിൽ ഇരിക്കുന്നത് ശരിയല്ല എന്നു കരുതി ബവാദിയിൽ പോയി ചെറിയൊരു ഷോപ്പിങ്ങ് നടത്തി. മഗ്രിബ് നമസ്കരിച്ച ശേഷം വീണ്ടും എയർപോർട്ടിലേക്കു തന്നെ മടങ്ങി. ട്രാഫിക്കിലെ കാത്തിരുപ്പുകൾക്കിടയിൽ നല്ല വിശപ്പ്..... എന്തെങ്കിലും കഴിച്ചാലോ എന്നൊരു തോന്നൽ... കൂടുതൽ കഴിച്ചാൽ വിമാനം കയറി വരുന്ന പത്തിരിയും ബീഫും കഴിക്കാൻ റിസ്കായിരിക്കും... അങ്ങിനെ ചെറിയൊരു സൂപ്പർമാർക്കറ്റിൽ കയറി സ്ട്രോബറി-മിൽക്കും രണ്ട് ഗാലക്സി ചോക്കലേറ്റും വാങ്ങി കഴിച്ചു.

എയർപോർട്ടിലെ പാർക്കിങ്ങ് ഏരിയയിൽ കാറ് നിർത്തിയിട്ട് അറൈവൽ ലോഞ്ചിലേക്കു നടന്നു. ഇടക്കൊന്നു കൂട്ടുകാരനെ വിളിച്ചപ്പോൾ ഇമിഗ്രേഷൻ കഴിഞ്ഞു.. ലഗ്ഗേജ് എത്താൻ കാത്തിരിക്കുകയാണെന്നു പറഞ്ഞു. ആ കാത്തിരുപ്പ് ഏകദേശം ഒരു മണിക്കൂറിലധികം നീണ്ടു. എയർ ഇന്ത്യയിലെ അമ്മച്ചിമാർ (ഹോസ്റ്റസുമാർ) വരിയായി പോക്കുന്നത് നോക്കിയിരികുമ്പോളാണ്, ഒരു പാവം നായർ പെൺകുട്ടി (അങ്ങിനെ തോന്നി) എമിഗ്രേഷൻ കഴിഞ്ഞ് പുറത്തേക്കു വരുന്നത് എന്റെ കണ്ണിൽ പെട്ടത്. ഇവിടുത്തെ നിയമങ്ങളെ കുറിച്ചൊന്നും അറിയില്ല എന്നു തോന്നുന്നു. ചുരിദാറും.. നെറ്റിയിൽ ചന്ദനഭസ്മ കുറിയും ഒക്കെയിട്ടാണു വന്നത്. പർദ്ധയിടണമെന്നുള്ള കാര്യം അവളോട് ആരും പറഞ്ഞിട്ടുണ്ടാവില്ലായിരിക്കും. ചെറിയ ഒരു ബാഗും സർട്ടിഫികറ്റുകൾ ഇട്ട ഒരു ഫോൾഡറും മാത്രമേയുള്ളൂ അവളുടെ കൈകളിൽ.

അറൈവൽ ലോഞ്ചിലെത്തിയ നാ‍യരുകുട്ടി, ആൾക്കൂട്ടത്തിനിടയിൽ ആരെയോ തിരയുന്ന പോലെ എല്ലായിടത്തേക്കും നോക്കുന്നു. അവൾ ആരെയോ പ്രതീക്ഷിക്കുന്നുണ്ട്. ഉദ്ധേശിച്ച ആളെ കാണാത്തതുകൊണ്ടാവാം എന്തോ അങ്കലാപ്പ് അവളെ അലട്ടുന്നുണ്ടെന്നു തോന്നുന്നു. കണ്ണുകളിൽ അവളുടെ മനസ്സിലെ ഉൾഭയം നിഴലിച്ചു കാണുന്നുണ്ടായിരുന്നു. ഞാൻ അവളുടേ പ്രവ്യത്തി ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇടക്ക് അടുത്തു നിൽക്കുന്ന ആളുകളുടെ മുഖത്തേക്ക് ദയനീയമായി നോക്കുന്നു. അവൾ ആകെ അപ്സെറ്റായിരുന്നു.. കരയാൻ വെമ്പി നിൽക്കുന്ന മുഖം. എന്തു പറ്റിയാവോ.. ലഗ്ഗേജ് മിസ്സാ‍യോ..?? ആരും പിക്ക് ചെയ്യാൻ വന്നില്ലേ..??

ഓ.. എന്തേലുമാവട്ടെ.. എന്നു കരുതി മൊബലിൽ ഫെയ്സ്ബുക്ക് സ്റ്റാറ്റസായി “പത്തിരിയും ബീഫും വരുന്ന കാര്യം” പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാരുന്ന എന്റെയടുത്ത് വന്നിട്ട് അവൾ ചോദിച്ചു.

“എക്സ്ക്യൂസ്മീ സർ, ആർ യു ഫ്രം കേരള..?”.

“എസ് പ്ലീസ്” എന്ന എന്റെ മറുപടി കേട്ടപ്പോൾ അവളുടെ കണ്ണുകളിലുണ്ടായ തിളക്കം എനിക്കിപ്പോഴും ഓർമ്മ വരുന്നു. “വാട്ട് ഹാപ്പൻഡ്.....എന്താണു പ്രശ്നം“ എന്ന എന്റെ ചോദ്യത്തിനു അവൾ പറഞ്ഞ മറുപടി ഇതാണ്.

“ഇവിടെ ഞാൻ ആദ്യമായിട്ടു വരികയാണ്. ********* എന്ന ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നഴ്സ് വിസയിലാണു വന്നത് . കൂട്ടികൊണ്ടു പോകാൻ ആരും വന്നിട്ടില്ല. വരുമെന്നു പറഞ്ഞിരുന്നു. എന്റെ പരിചയക്കാർ ആരുമില്ല ഇവിടെ. വിളിച്ചു നോക്കാൻ ഫോണും ഇല്ല. ആകെ ഭയമാകുന്നു. സാർ ഈ നമ്പറിൽ വിളിച്ചു നോക്കുമോ..” അവൾ പറഞ്ഞു നിർത്തി.

“പേടിക്കേണ്ട കുട്ടീ... ആദ്യം ഇവിടെയിരിക്കൂ.. ഹോസ്പിറ്റലിലെ നമ്പർ തരൂ. ഞാൻ വിളിച്ചു നോക്കട്ടെ” എന്നു പറഞ്ഞ് അവളുടെയടുത്തു നിന്ന് നമ്പർ വാങ്ങി വിളിച്ചു നോക്കി. നമ്പർ തിരക്കിലാണ്. രണ്ടാമത്തെ നമ്പറിലും ശ്രമിച്ചു... കിട്ടുന്നില്ല. വീണ്ടും വീണ്ടും ട്രൈ ചെയ്തപ്പോൾ ഓപ്പറേറ്റർ ഫോൺ എടുത്തു. ആളോട് കാര്യം പറഞ്ഞപ്പോൾ
“സർ.. ഗിവ് മി യുവർ മൊബൈൽ നമ്പർ. ഐ വിൽ കാൾ യു ബാക്ക് ആഫ്റ്റർ കൺഫേമിങ്ങ് വിത്ത് അവർ എച്ച്.ആർ. മാനേജർ” എന്നു പറഞ്ഞു.
“ഓക്കേ...പ്ലീസ്...ഡോണ്ട് ബി ലേറ്റ്” എന്നു പറഞ്ഞ് ഞാൻ ഫോൾ കട്ട് ചെയ്ത് തിരിച്ചു വിളിക്കുന്നതും കാത്ത് ഇരുന്നു.

ഈ സമയം അവളെ സമാധാനിപ്പിക്കാൻ വേണ്ടി അവളെ കുറിച്ചും, വീട്ടിലെ കാര്യങ്ങളും പഠനത്തെ കുറിച്ചുമെല്ലാം ചോദിച്ചു. എന്റെയടുത്തുണ്ടായിരുന്ന വെള്ളം കുടികാൻ കൊടുത്തു. സുഹ്യത്തിനെ കൂട്ടികൊണ്ട് പോകാൻ വന്നതാണെന്നും, അവൻ ഉടനെ വരുമെന്നും അവളോട് പറഞ്ഞു. അപ്പോഴേക്കും എന്റെ കൂട്ടുകാരൻ ട്രോളിയും ഉന്തി ഞങ്ങളുടെയടുത്തെത്തി. ഹോ.. എനിക്കു പോകണമല്ലോ...ആശുപത്രിയിൽ നിന്നു തിരിച്ചു വിളിക്കുന്നില്ല. അങ്ങോട്ട് വിളിച്ചിട്ട് നമ്പർ തിരക്കിലും. എത്ര നേരം കാത്തിരിക്കും. എന്തു ചെയ്യും..??

അവസാനം അവളോട് പറഞ്ഞു. “കുട്ടി പേടിക്കേണ്ട. സമാധാനമായിരിക്കൂ.. ഹോസ്പിറ്റലിൽ നിന്നും ആളെ വിട്ടിട്ടുണ്ടാവും. ഇവിടെ എല്ലായിടത്തും പാലങ്ങളുടേയും മറ്റും പണി നടന്നു കൊണ്ടിരിക്കുകയാണ്. മണിക്കൂറുകൾ ട്രാഫിക്കിൽ കാത്തിരിക്കേണ്ടി വരും. അവർ അങ്ങിനെ പെട്ടതായിരിക്കും. എത്ര വൈകിയാലും അവർ വരും. ഇവിടെ നിന്നു എങ്ങോട്ടും പോവരുത്. മറ്റുള്ളവരോടോന്നും സംസാരിക്കേണ്ട. പ്രത്യേകിച്ച് നിങ്ങളൂടെ ആശുപത്രിയുടെ പേര് പറയരുത്. ആശുപത്രിയിൽ നിന്നും വരുന്ന ആളോട് പേരും, ആശുപത്രിയുടേ പേരും, ഐഡന്റിറ്റി നോക്കി കണ്ഫേം ചെയ്തിട്ടും മാത്രം അവരുടെ കൂടെ പോയാൽ മതി. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആരോടെങ്കിലും മൊബൈൽ വാങ്ങി എന്റെ നമ്പറിലേക്ക് വിളിച്ചോളൂട്ടോ. ഇതാ എന്റെ നമ്പർ” എന്നു പറഞ്ഞ് ബിസിനസ് കാർഡ് എടുത്ത് കൊടുത്തു.

“നിങ്ങളെ കൂട്ടികൊണ്ടു പോകാൻ ആൾ വരുന്നതു വരെ കാത്തിരിക്കണമെന്നുണ്ട്. പക്ഷെ.. കൂട്ടുകാരനുള്ളതു കൊണ്ട് പോകാതിരിക്കാൻ വയ്യ. ഐ ആം സോ സോറി“ എന്നു പറഞ്ഞ് ഞാനും കൂട്ടുകാരനും കൂടി കാർ പാർക്കിങ്ങ് ഏരിയയിലേക്ക് നടന്നു.

ഞങ്ങൾ എയർപോർട്ടിൽ നിന്നും മടങ്ങി. കൂട്ടുകാരൻ കൊണ്ടു വന്ന പത്തിരിയും, ബീഫും കഴിച്ചു. എന്റെ റൂമിലേക്കു കൊണ്ട് പോകാൻ വേണ്ടി, മാങ്ങ, നുറുക്ക്, അച്ചാർ, നേന്ത്രപ്പഴം തുടങ്ങിയവ ഒരു കവറിലാക്കി വെച്ചു. പക്ഷെ അപ്പോഴും എന്റെ മനസ്സ് എയർപോർട്ടിൽ തന്നെയായിരുന്നു. വല്ല മിസ്സ്ഡ് കോളും വരുന്നുണ്ടോ എന്നു ഇടക്ക് എടുത്തു നോക്കി.

ഇല്ല.. ഹോസ്പിറ്റലിൽ നിന്നു പോലും വിളിക്കുന്നില്ല. എന്താണാവോ. മനസ്സിനൊരു ആധി. സമയം രാത്രി രണ്ടു മണിയായി. കൂട്ടുകാരനോട് യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി നേരെ വീണ്ടും മുപ്പത് കിലോമീറ്റർ അകലെയുള്ള എയർപോർട്ടിലേക്കു വിട്ടു. അറൈവൽ ലോഞ്ചിൽ പോയി അവളെ നോക്കി.......

ഇല്ല.. കാണുന്നില്ല... എവിടെ അവൾ........പോയോ....

എന്തേ അവൾ വിളിക്കാതിരുന്നത്...?? ആരുടേ കൂടെയാണാവോ പോയത്. ഇനി ടൊയിലറ്റിലോ മറ്റോ പോയോ...??

പതിനഞ്ചു മിനുട്ട് കാത്തിരുന്നു. ലേഡീസ് ടോയിലറ്റിന്റ്റെ മുന്നിൽ പോയി നോക്കി. ഇല്ല...... നായരുകുട്ടിയെ കാണുന്നില്ല...... അവൾ പോയിട്ടുണ്ടാവും. ഒന്നു വിളിച്ചൂടായിരുന്നോ അവൾക്ക്. അപകടത്തിലൊന്നും പെടാതിരിക്കട്ടെ റബ്ബേ എന്നു പ്രാർത്ഥിച്ചു എയർപോർട്ടിൽ നിന്നും മടങ്ങി.

ഉറങ്ങാൻ കിടക്കുന്നതിനുമുൻപെ ആശുപത്രിയിലേക്ക് ഒന്നുകൂടെ വിളിച്ച് കാര്യമന്വേഷിച്ചു, അപ്പോഴേക്കും ഓപ്പറേറ്റർ ഷിഫ്റ്റ് മാറിയിരുന്നു. പുതിയ ഓപ്പറേറ്റർക്കും ഒന്നുമറിയില്ല... അല്പം കഴിഞ്ഞു ഒന്നു കൂടെ വിളിക്കുമോ എന്ന് അവർ എന്നോട് ചോദിച്ചു. ശരിയെന്നു പറഞ്ഞ് ഫോൺ വെച്ചിട്ട് ഞാൻ ഉറങ്ങാൻ കിടന്നു. പിന്നീട് ഞാൻ വിളിച്ചു നോക്കിയില്ല. മനസാക്ഷിയുണ്ടെങ്കിൽ ആ നായരുകുട്ടി തന്നെ വിളിക്കട്ടേ.... അവളുടെയടുത്ത് എന്റെ നമ്പർ ഉണ്ടല്ലോ....

അവൾ വിളിക്കും.. നന്ദി പറയും എന്ന പ്രതീക്ഷയിലാണു ഞാനിപ്പോഴും.......


----------------------------------------------------
നായരുകുട്ടി വിളിച്ചോ എന്നറിയാൻ തുടർന്നു വായിക്കുക -
ഒരു മിസ്സ്ഡ് കോളിൻ മറയത്ത്



.

Thursday, July 5, 2012

എന്റെ സാഫീ... പ്രിയതമേ.....




എന്റെ സാഫീ...നിന്നെയും കുഞ്ഞിനെയും പിരിഞ്ഞ് ഈ മണാലാരുണ്യത്തിലേക്ക് പോന്നിട്ട് ഒരു വർഷം കഴിഞ്ഞു. ഇപ്പോഴത്ത സാഹചര്യത്തിൽ ലീവ് ഡ്യൂ ആയിട്ടും പോരാൻ പറ്റുന്നില്ലാലോ എന്ന വിഷമം. ഹജ്ജ് കഴിയുന്നതു വരെ എങ്ങിനെ തള്ളി നീക്കും എന്നോർക്കുമ്പോ.....

ഞാൻ പോരുമ്പോ നമ്മുടെ മനുക്കുട്ടൻ നടക്കാൻ തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ.. ഇപ്പോ അവൻ സംസാരിക്കാൻ തുടങ്ങി. “പപ്പാ“ എന്ന വിളി ഫോണിൽ കൂടി കേൾക്കുമ്പോൾ... “അവ്വ” എന്നു പറഞ്ഞ് ഉമ്മ തരുമ്പോൾ...ഷോക്കേസിൽ വച്ച പപ്പായുടെ ഫോട്ടോ കയ്യിൽ കൊടുത്താലേ അവൻ ഭക്ഷണം കഴിക്കൂ എന്നു നീ പറഞ്ഞപ്പോൾ...ഉറങ്ങുമ്പോൾ പപ്പായുടെ ഫോട്ടോ കെട്ടിപിടിച്ചാണു മോൻ ഉറങ്ങാറ് എന്നു കേട്ടപ്പോൾ അങ്ങോട്ട് പറന്നെത്താൻ തോന്നിയിട്ടുണ്ട്.. പക്ഷെ... പ്രവാസിയുടെ നഷ്ടനൊമ്പരങ്ങൾ ആരു കേൾക്കാനാ... പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.. എന്തിനാണിങ്ങനെ ജീവിതം നഷ്ടപെടുത്തി ഇവിടെ നിൽക്കുന്നത് എന്ന്...??

ഓർമ്മയുണ്ടോ... വിവാഹ ശേഷം... നിന്റെ ആദ്യ പിറന്നാളിനു അർദ്ധ രാത്രി ക്യത്യം 12.00 മണിക്ക് നിന്നെ വിളിച്ചുണർത്തി സമ്മാനം തന്നത്.... മനുക്കുട്ടൻ ജനിക്കുന്നതിനു മുമ്പ്, ബൈക്കിൽ നമ്മൾ ഗൂഡല്ലൂർ വരെ പോയത്... ചുരമിറങ്ങുമ്പോൾ കാട്ടാനയെ കണ്ടത്... തേയിലക്കാട്ടിലൂടേ കുറേ ഉൾഭാഗത്തേക്ക് പോവണമെന്ന് നീ വാശി പിടിച്ചത്... റോഡ് സൈഡിൽ ഷാൾ വിരിച്ച് അസർ നമസ്കരിച്ചത്...?? നാടുകാണിയിലെ ഉള്ളിവടയുടേ ടേസ്റ്റിനെ പറ്റി പറഞ്ഞത്.... രാത്രി ഹൈവേയിൽ വച്ച് പോലീസ് പിടിച്ചത്... മഹർമാല കാണിച്ചു കൊടുത്ത് രക്ഷപ്പേടാൻ നോക്കുമ്പോ അതു നീ ധരിച്ചിട്ടില്ല എന്നു കണ്ട് പേടിച്ചത്... എറണാകുളത്തേക്ക് പോവാൻ വേണ്ടി അങ്ങാടിപുറം റയിൽ-വേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രയിൻ പോയത്...?? എറണാകുളം സുഭാഷ് പാർക്കിൽ കമിതാക്കളൂടെ പ്രണയലീലകൾ ഒളിച്ചു നോക്കി നടന്നത്...?? മടങ്ങി വരുമ്പോൾ ട്രയിനിൽ നിന്റെ മടിയിൽ തല ചായ്ച്ച് വെച്ച് ഉറങ്ങിയത്. ജുമുഅ നമസ്കാരത്തിനു നിന്നെ നിർബന്ധിച്ച് പള്ളിയിലേക്ക് കൊണ്ടു പോയത്....?

എല്ലാം നഷ്ടവസന്തങ്ങളെ പോലെ മനസ്സിനെ നൊമ്പരപ്പെടുത്തികൊണ്ടിരിക്കുന്നു.. വരാനുള്ള നിമിഷങ്ങളെങ്കിലും നിന്നോടൊപ്പം കഴിയാൻ സാധിച്ചിരുന്നെങ്കിൽ.... എന്റെ പ്രിയതമേ.. നീ എന്നോട് ക്ഷമിക്കണേ.........നിന്നെ ഒറ്റക്കാക്കി ഈ മണാലാരണ്യത്തിലേക്ക് പോന്നതിന്..... :(

Thursday, February 23, 2012

ചില ഓട്ടോഗ്രാഫ് കുറിപ്പുകൾ

എന്റെ കലാലയ ജീവിതത്തിലും, അല്ലാതെയും, എന്തിനേറെ പറയുന്നു.. ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ ഡൊക്ടർമാരോടും, സിസ്റ്റർമാരോടും, തീവണ്ടിയിൽ വെച്ച് പരിചയപ്പെടുന്നവരോടും, എനിക്കിഷ്ടപ്പെട്ട മറ്റു വ്യക്തികളോടും ഞാൻ ഓട്ടോഗ്രാഫ് വാങ്ങാറുണ്ടായിരുന്നു. യാത്രകളിൽ മിക്കപ്പോഴും എന്റെ കൈവശം ഡയറിയുണ്ടാവും. അങ്ങിനെയൂള്ളവയിൽനിന്നും വൈകാരികതയുള്ള ചില ഓട്ടോഗ്രാഫുകൾ ഞാനിവിടെ ചേർക്കുന്നു. ഒരു പക്ഷെ കൂടുതലും കലാലയ്ത്തിൽ നിന്നുള്ളവയായിരിക്കാം. അതോടൊപ്പം.. അല്പമെകിലും പ്രണയത്തിന്റെ അംശവും!. ചിലത് ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാണ്.ഇംഗ്ലീഷ് വാക്കുകളുടെ വൈകാരികതീവ്രതയിൽ മലയളത്തിലേക്ക് വരുമ്പോൾ ഏറ്റകുറച്ചിലുകൾ സ്വാഭാവികം.





പ്രിയ ഫസൽ… കാമ്പസിലെ ആരവങ്ങളെല്ലാം അവസാനിക്കാറായി. നോവിന്റെ ഈറൻ സ്പർശവുമായ് ഒരു യാത്രാമൊഴി ചോദിക്കേണ്ട സമയം…

ആളും അരങ്ങും ഒഴിഞ്ഞ ഇടനാഴിയിൽ ഒറ്റപ്പെടലിന്റെ വേദനയിൽ പിടഞ്ഞ്…… വീണ്ടും തിരിച്ച് വരാനുള്ള പ്രതീക്ഷയിൽ യാത്ര ചോദിക്കുന്നു. ഇഷ്ടമാണെങ്കിൽ ഒരു ഓട്ടോഗ്രാഫ്.. അല്ലെങ്കിൽ ഒരൊപ്പ്.. ഇതെല്ലാം ഒരു ഫോർമാലിറ്റിക്കു വേണ്ടിയാണെന്ന് ആരറിയുന്നു.. എങ്കിലും നന്മകൾ നേരുന്നു.

“കാല” ത്തിലെ സേതു ചോദിക്കുന്നു.. ഇനിയെന്നു കാണും..?? എപ്പോഴെങ്കിലും, ചിലപ്പോൾ അടുത്ത് തന്നെ.. ചിലപ്പോൾ കണ്ടില്ലെന്നും വരാം. ഒന്നും നേരത്തെ പറയാൻ പറ്റില്ലാല്ലോ..?? കാത്തിരിപ്പിന്റെ പ്രതീക്ഷയിൽ “മഞ്ഞ്” ലെ വിമലയെ ഓർമ്മ വരും. ഇനി എന്താണ് പറയേണ്ടത്, അല്ലെങ്കിലും നമ്മൾ ഒരിക്കലും ഒന്നും പൂർണ്ണമായ് പറയുന്നില്ലല്ലോ… !!

എങ്കിലും നിന്റെ മുന്നോട്ടുള്ള ജീവിത പാന്ഥാവിനു നന്മകൾ നേരുന്നു.. ഓർത്തു നോക്കിയാൽ രസമാണ്. ഒരോർമ്മകുറിപ്പ് പോലെ മറക്കാനാവാത്ത ഒരു അടയാളം പോലെ ഇത് നിങ്ങളുടെ മനസ്സിലെന്നുമുണ്ടാവുമോ…??

(ഗിരിജ)

********************************************************************************************

പ്രേമത്തിലുപരി നിന്നോടെനിക്ക് സ്നേഹമാണു ഫസലൂ… പണ്ടാരോ പറഞ്ഞ പോലെ ഒരു വ്യക്തിയോട് പ്രേമം തോന്നാൻ ഒരു നിമിഷം മതി; പക്ഷെ, സ്നേഹം അതാരോടും പെട്ടെന്നു തോന്നില്ല. ഒരുപാട് കഴിഞ്ഞ് തോന്നുന്നതും ഒത്തിരികാലം നിലനിൽക്കുന്നതുമായ ഒന്നാണു സ്നേഹം.

ഇപ്പോൾ സമയം രാത്രി പതിനൊന്നു മണി. എല്ലാവരും ഉറങ്ങി. നിലാവുള്ള ഈ രത്രിയിൽ, എന്റെ മുറിയുടെ നീല വിരിയിട്ട ജാലകം തുറന്നു നോക്കിയാൽ കുത്തനെ താഴോട്ടൊരിറക്കമാണ്. അവിടെ, ചെറിയ ചെറിയ വീടുകൾ കാണാം. ഇളം നിലാവിൽ മന്ദമാരുതൻ തഴുകിയെത്തുമ്പോൾ കൊച്ചരുവികളും, തോടുകളും, പാടങ്ങളും ഒക്കെ തൊട്ടുതഴുകിയാണു വരുന്നത് എന്നു തോന്നിക്കുന്ന നനുത്ത കുളിർമ്മ. പ്രിയപ്പെട്ട ഫസലൂ… ആ താഴെ കാണുന്ന വയലിൽ നമ്മൾ ഒത്തു കൂടുന്നത് ഞാൻ സ്വപ്നം കാണട്ടെ… ഒരു പാട് സംസാരിക്കാനും, പാട്ടു പാടാനും, സ്വപ്നങ്ങൾ കാണാനുമൊക്കെയായ്…??

ഫസലു ഓർക്കുന്നുണ്ടോ; ഒരിക്കലും ചിരിക്കാത്ത അറബിക് സാറിനെ; ഗൌരവം അഭിനയിക്കുന്ന നമ്മുടെ സ്ട്രിക്റ്റ് മായ ടീച്ചറെ; കണ്ണുരുട്ടി കഥ പറയുന്ന സുജാമേഡത്തെ..കുട്ടികളെ മക്കളെ പോലെ സ്നേഹിക്കുന്ന പ്രിൻസിപ്പാൾ മേഡത്തെ… അങ്ങിനെയൊരു കൂട്ടം ഗുരുനാഥന്മാർക്കിടയിൽ കലപില കാണിക്കുന്ന നമ്മൾ…..എന്തു രസമായിരുന്നു കാമ്പസ് ലൈഫ്…!!!

ഫസൽ; എന്റെ ദുഖങ്ങൾ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. നീയെന്റെ നല്ലൊരു കൂട്ടുകാരനാണ്. നിനക്കെന്നോട് സ്നേഹമുണ്ടെന്നത് എനിക്കാശ്വാസം നൽകുന്നു. ഒരുപാട് സ്വകാര്യ ദുഖങ്ങൾക്കിടയിൽ ഇനി നമ്മുടെ വേർപാടിന്റെ വേദനയും കൂടി വന്നുവല്ലേ…?? ഈ ഡയറി മുഴുവനും എഴുതി തീർക്കാനുള്ള വ്യഗ്രതയുണ്ടെനിക്ക്. കാറ്റും കോളും നിലച്ചാൽ കടൽ അല്പം ശാന്തമാവുന്ന പോലെ, ഇതെഴുതി കഴിയുമ്പോൾ എന്റെ മനസ്സും ശാന്തമാവുമെന്ന് കരുതുന്നു. പക്ഷെ ഒന്നുണ്ട് അതിനൊരു സ്ഥിരതയുണ്ടാവില്ല.. നീ പറഞ്ഞ ആ വാക്ക് മനസ്സിൽ ഇപ്പോഴും നിഗൂഡമായി അവശേഷിക്കുന്നു. നീ മറന്നുവോ എനിക്കായ് സമർപ്പിച്ച പേരുകൾ.. “വാട്ടർ ബോട്ടിൽ, “മെഴുകുപുരട്ടി”, “ചാളഫ്രൈ”…തുടങ്ങിയവ…??

നിനക്ക് ചിക്കൻപോക്സ് വന്നതും, തല മൊട്ടയടിച്ചതും, മഞ്ഞൾ തേച്ച് കുളിച്ചതും, പിന്നെ ഞങ്ങളായി കോളേജിൽ പറഞ്ഞു പരത്തിയ “ഗോമൂത്രം കൊണ്ടു കുളിച്ച.. ഗോധൂളിയേൽപ്പിച്ച” നിന്റെ ആയുർവേദ ചികിത്സ എന്നിവ എങ്ങിനെ മറക്കാനാടോ… നീയാളൊരു തമാശക്കാരനാണ്. അതുകൊണ്ടുകൂടിയാണു എല്ലാ പെൺകുട്ടികൾക്കും നിന്നെയിത്ര ഇഷ്ടം.

ഒന്നും നശ്വരമല്ല… സൌഹ്യതത്തിന്റെ ജീവിതത്തിനു ഒരു രസവും അർത്ഥവും ലക്ഷ്യവുമൊക്കെയുണ്ട്. അതാണു ഞാനും നീയും. ധ്യതി പിടിച്ച ജീവിതത്തിനിടക്ക് നിനക്കതോർക്കാൻ സമയമുണ്ടാവില്ലേ..? നിന്റെ സ്വഭാവം എനിക്കെത്രയിഷ്ടമാണെന്നോ… ഞാനും ഇയാളെ കുറച്ച് ഉപദേശിക്കട്ടെ..?? “Don’t hear evils; Don’t see evils; Don’t do evils”. സമയം നഷ്ടപെടുത്തരുത്. ഇന്നലേകൾ വന്നുകൊണ്ടേയിരിക്കും… അതെന്തിനാണു ഇന്നുകൾ നഷ്ടപ്പെടുത്തുന്നത്… ഇന്നത്തെ സമയത്തെ നഷ്ടപെടുത്തിയാൽ അതു നാളെയെ ബാധിക്കും. അപ്പോൾ നാളെയുണ്ടാവില്ല… എപ്പോഴും “ഇന്നലെ”കൾ മാത്രം ബാക്കി.

പ്രിയപ്പെട്ട ചങ്ങാതീ… ഉന്മേശത്തോടെ, പ്രസന്ന മനസ്സോടെ എന്ത് ദുർഘടകത്തെ നേരിട്ടാലും അതു തരണം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. മറിച്ച് ചെറിയ കാര്യങ്ങൾക്കു പോലും വെറുപ്പും ശുണ്ഡിയും പ്രകടിപ്പിച്ചാൽ വിജയിക്കില്ലെന്നുറപ്പാണ്. മാത്രമല്ല സുന്ദരമെന്നഭിമാനിക്കുന്ന നമ്മുടെ സ്വന്തം മുഖം തന്നെ ഇരുണ്ടു വ്യർത്തികേടാകും.. അനുഭവം സാക്ഷി…!!

വിട… ഒന്നെനിക്കറിയാം.. എന്റെ സ്നേഹം സത്യമാണ്. അതു മാത്രമേ എനിക്കറിയൂ……….ഒരുപാടൊരുപാടിഷ്ടത്തോടെ..


കാലമേ കനിവേറെ തോന്നിയിട്ടൊന്നു നിൻ,
സ്പന്ദനം നിർത്തുമോ നീയീ മണ്ണിൽ..
ഒരുവട്ടം കൂടിയെന്നോർമ്മയിൽ നിൽക്കട്ടെ
കുളിരുള്ള സുന്ദരമാമധുരമാം നിമിഷങ്ങൾ
നീറുമീ നിമിഷത്തിൽ ഗദ്ഗദം കൊണ്ടെനിക്കിന്നൊരു
യാത്രാമൊഴിപോലുമോതുവാനാവുന്നില്ല
പകരം ഗദ്ഗദകണ്ഡങ്ങളാൽ വിറക്കുമധരങ്ങളിൽ
നിന്നൊരാശ്ലേഷമൊഴികളായ് കൊഴിയുന്നു നിന്നിലും….

(ഷെറീന റഷീദ്)



********************************************************************************************

ഒത്തു ചേരലിന്റെ മാസമായ ജൂലായിൽ നിന്നും വിരഹത്തിന്റെ മാസമായ ഈ മാർച്ചിലേക്കുള്ള പ്രയാണത്തിനിടയിൽ ഏതോ ഒരു നാളിൽ അപ്രതീക്ഷിതമായ കണ്ടുമുട്ടലിലൂടെ പരിചയപ്പെട്ട; അറിയാതെ അറിഞ്ഞും; അടുക്കാതെ അടുത്തും എനിക്ക് ലഭിച്ച എന്റെ പ്രിയ കൂട്ടുകാരാ….

വിരഹം പെയ്തിറങ്ങുന്ന ഈ ഫെബ്രുവരിയുടെ അന്ത്യയാമങ്ങളിൽ.. ഇനി ഞാൻ എന്താ പറയുക..? ഓർമ്മകളുടെ മുത്തുകൾ വാരി വിതറികൊണ്ട് ഈ കലാലയത്തിന്റെ കുന്നിറങ്ങുമ്പോൾ.. മനസ്സിൽ ഒരു പിടി നൊമ്പരങ്ങളും ഒത്തിരി ഒത്തിരി മോഹങ്ങളും ബാക്കിയാവുന്നു. എല്ലാ മോഹങ്ങളും ബാക്കിവെച്ച് നമ്മൾ യാത്രയാവുമ്പോൾ ഒത്തിരി പ്രതീക്ഷകൾ ബാക്കി നിൽക്കുന്നുണ്ടോ എന്നൊരു തോന്നൽ…!! കൊഴിയാൻ പോവുന്ന വാടിയ പൂവിന്റെ മിഴികളിൽ പാതി വിടരുന്ന മോഹം പോലെ……. മരണ വേദന അനുഭവിക്കുന്ന ഒരു ദൈവ സ്യഷ്ടിയുടെ ആഗ്രഹം പോലെ…… കുറച്ച് നിമിഷങ്ങൾ കൂടി നീണ്ടുകിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോവുന്നു..!

ആകാശത്തിലെ മഴവില്ല് പോലെ.. വെള്ളത്തിലെ നീർകുമിളകൾ പോലെ….നൈമിഷികമായ ഈ ജീവിതത്തിൽ മോഹങ്ങളും സ്വപ്നങ്ങളുമെല്ലാം നെയ്ത് കൂട്ടി കാത്തിരുന്നതെല്ലാം വെറുതായാവുന്നുവോ എന്ന ആഥി… അതിലുണ്ടാവുന്ന നിരാശ… ഒന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലിൽ നിന്നുതിരുന്ന അപകർഷതാബോധം….!!! സങ്കല്പങ്ങളും പ്രതീക്ഷകളുമൊക്കെയായി കഴിഞ്ഞു പോയപ്പോൾ ഞാനും ഓർത്തില്ല.. വിരഹത്തിലൂടെ ഇതിനൊരു പരിസമാപ്തിയുണ്ടാവുമെന്ന്..!! ഇതുവരെ തോന്നാതിരുന്ന എന്തോ ഒരു വേദന എന്റെ ഹ്യദയദൂളികളിൽ കുത്തികയറുന്നുവോ…?? ആശാമരത്തിന്റെ ചില്ലകളിൽ നിന്നും കൊഴിഞ്ഞ് വീഴുന്ന സ്വപ്ന പൂക്കൾക്ക് ഇന്ന് നിരാശയുടേയും ദു:ഖത്തിന്റെയും ഗന്ധമുള്ളത് ഇപ്പോൾ ഞാനറിയുന്നു. തനിക്കതു അനുഭവപ്പെടുന്നുണ്ടോ…?? ഉണ്ടാവില്ല….ഒരു പക്ഷെ ഉണ്ടായിട്ടുണ്ടാവും.. എന്നിൽനിന്നല്ലാതെ.. മറ്റു പലരിൽനിന്നും… എന്നാലും എനിക്കു പിണക്കമോ.. ദേഷ്യമോ ഒന്നും ഇല്ലാട്ടോ…

കണ്ടുമുട്ടിയ അന്നു മുതൽ….ഇന്നേവരെ.. ആ മുഖത്ത് ദു:ഖത്തിന്റെ നിഴൽ പോലും ഞാൻ കണ്ടിട്ടില്ല…എപ്പോഴും പ്രസന്നഭാവത്തിലുള്ള ആ മുഖത്ത് നോക്കിയാൽ വിടരുന്ന ചെറുപുഞ്ചിരിക്ക് ഒരായിരം അഴകുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ആ ചിരിയും, സന്തോഷത്തോടെയുള്ള സംസാരവും, നിഷ്കളങ്ക ഭാവവുമൊക്കെയാവാം എന്നെ ആകർഷിച്ചതെന്നു തോന്നുന്നു. എല്ലാം തുറന്ന് പറയാതെ, എന്നാൽ എന്തൊക്കെയോ പറഞ്ഞ് നിനക്ക് അദ്യശ്യയായ “അജ്ഞാത കാമുകി“യെ ഞങ്ങൾ അന്നു പരിചയപ്പെടുത്തി തന്നപ്പോൾ നീ അറിഞ്ഞിരുന്നോ… അത് ഈ “പൊട്ടത്തി”യായിരിക്കുമെന്ന്. ഞാൻ ഇവിടുന്ന് പോവുന്നത് വരെ നീ എന്നെ തിരിച്ചറിയരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നും ആ “അജ്ഞാത കാമുകി”യായിരിക്കാനായിരുന്നു എനിക്കിഷ്ടം. അതുകൊണ്ടായിരുന്നു ഫോണിലൂടെ മാത്രം ആ കഥാപാത്രം നീയുമായി ബന്ധപ്പെടാൻ ഇഷ്ടപ്പെട്ടത്. പക്ഷെ….എല്ലാം അതിനു മുൻപേ നീ അറിഞ്ഞു… അതറിയാൻ നീ എന്തെല്ലാം അടവാണെടുത്തത്..…ഓർക്കുമ്പോൾ ചിരി വരുന്നു. ഒരു നിമിഷമത്തേക്കെങ്കിലും വിഷമങ്ങൾ മാറിയതു പോലെ…..!!!

പലപ്പോഴും എനിക്ക് നിന്നെ കാണുമ്പോൾ.. നീ മിണ്ടാതിരിക്കുമ്പോൾ… തോന്നിയിട്ടുണ്ട്…. ഈ “അജ്ഞാത കാമുകി“-യെ നീ ഇഷ്ടപെടുന്നില്ല എന്ന്…അല്പമെങ്കിലും വെറുപ്പോടെയാണു അവളെ കാണുന്നതെന്ന്…. എല്ലാം എന്റെ തോന്നൽ മാത്രമായിരിക്കണേ എന്നു പ്രാർത്ഥികാറാണ് ഞാൻ ചെയ്യാറ്. സത്യായിട്ടും നിനക്കെന്താടാ തോന്നുന്നത്..?? ഞങ്ങൾ നേരത്തേ പോവാണെന്നറിഞ്ഞപ്പോൾ, സന്തോഷം തോന്നീട്ടുണ്ടാവുമല്ലേ..?? ശല്ല്യങ്ങൾ ഒഴിവായല്ലോ…. ഇനിയെങ്കിലും കാമ്പസിൽ മറ്റുള്ള ക്ലാസുകളിൽ കയറി കളിക്കാമല്ലോ…ഞാനുണ്ടായാൽ.. അങ്ങോട്ട് നോക്കിയാൽ കുറ്റം… മറ്റുള്ളവരോട് സംസാരിച്ചാൽ കുറ്റം…കണ്ടിട്ട് മിണ്ടാതിരുന്നാൽ അതിനു കുറ്റം…. ഇനി..സംസാരിക്കാൻ വന്നാലോ പറയാൻ വിഷയവുമില്ല…ആകപ്പാടെ ഒരു “വല്ല്യടങ്ങേറ്”.. തന്നെ…!!! ഞാൻ പൊസ്സസ്സീവ് ആയിരുന്നുവല്ലേടോ…?? ഏതായാലും ഇനി എല്ലാം അവസാനിച്ചു. എല്ലാത്തിനും വിട പറഞ്ഞ് ഞങ്ങളുടെ ബാച്ച് അടുത്തയാഴ്ച യാത്രയാവുകയാണ്.

ഇതുവരെ തന്ന സൌഹ്യദത്തിനു നന്ദി…. തെറ്റുകൾക്കെല്ലാം മാപ്പ്…. ക്ഷമിക്കില്ലേടോ.. ഞാനായി ഉണ്ടാക്കിയ ഇഷ്യൂസിനും… ഞാനായി ഉണ്ടാക്കിയ മാനസിക പീഠനങ്ങൾക്കും….. ക്ഷമിക്കുമെന്ന് വിശ്വസിക്കട്ടെ….??

നിനക്കു നന്മകൾ നേരാം ഞാൻ……

മിഴിക്കോണിൽ വിടർന്ന നീർമൊട്ടുകൾ….
നിനക്കായിറുത്തു ഞാൻ മാല കോർക്കാം

വിതുമ്പാൻ കൊതിക്കുമീ അഥരങ്ങളിൽ…
മ്യദു മന്ദഹാസം നിറച്ചീടാം

ഒരു ദു:ഖസ്വപ്നമായ് ഓർമ്മകളിൽ
ഓമൽ പ്രതീക്ഷകൾ മറന്നു വെക്കാം…

നൊമ്പരമൊട്ടുകൾ കാണാതെ
കരളിലെ കൽതുറങ്കിൽ ഞാൻ മൂടിവെക്കാം

ചിറകറ്റ സ്നേഹം പക്ഷിയായ്
ആത്മശിഖിരങ്ങളിൽ തപസു ചെയ്യാം

ഒരു തുള്ളി സ്നേഹ തീർത്ഥത്തിനായ്..
വേഴാമ്പലായ് ഞാൻ കാത്തിരിക്കാം.

ഒരിക്കൽകൂടി എല്ലാ നന്മകളും നേരട്ടേ.. എന്നും.. എപ്പോഴും…. എല്ലായിടത്തും….!!

നിന്റെ “അജ്ഞാത കാമുകി“ (സജ്ന മഞ്ചേരി)

********************************************************************************************

ഡിയർ ഫസൽ, ഒരു ദീർഘ യാത്രയുടെ അവസാന ചുവടുകളിൽ..!!! ഈ ഫാമിലിക്കും ഇങ്ങിനെ ഒരു അവസാനമുണ്ടാകുമെന്നറിഞ്ഞില്ല…ഓർത്തില്ല. ശബ്ദ കോലാഹലങ്ങൾക്ക് വിട പറയാൻ നേരമായ്. ഓർക്കുമ്പോൾ.. എന്തോ..!! ഹ്യദത്തിന്റെ ആഴങ്ങളൊലെവിടെയോ നൊമ്പരപ്പുഴ ഒഴുകുന്നു. ഇല്ല…ആരും അറിഞ്ഞില്ലല്ലോ ഇങ്ങിനെ ഒരു അവസാനം…ഇത്രമാത്രം അടുത്തിട്ട്….!! ഇനിയൊരു പിരിയൽ…സഹിക്കില്ലെടാ….!!

കളിച്ച് ചിരിച്ച് കാമ്പസ് ആഘോഷിക്കുമ്പോഴും നിന്നെയൊരു പക്വമതിയെപോലെ തോന്നിയിരുന്നു എനിക്ക്. വളരെ വൈകിയാണ് ഇങ്ങിനെയൊരു ഫ്രണ്ട്ഷിപ്പ് ഉണ്ടായെതെങ്കിലും എനിക്ക് നിന്നെകുറിച്ച് പരാതിയില്ല..പരിതാപവുമില്ല…അവാച്യമെങ്കിലും ഹ്യദയത്തിന്റെ ആഴങ്ങളിൽ നിന്നും ആ വാക്ക് ഞാൻ പറയട്ടെ.. നിന്റെ ഈ സൌഹ്യതത്തിനു “നന്ദി”..!! നിനക്കുമാത്രമായി സ്നേഹത്തിന്റെ രണ്ടിറ്റു കണ്ണുനീർ കൂടി സമർപ്പിക്കട്ടെ!

ഞാനും, ഷഹ്ബാനിയും നീയുമടങ്ങുന്ന കുടുംബം… നീ “ഹസ്ബന്റും”, ഞാൻ “ഭാര്യയും”, ഷഹ്ബാന നമ്മുടെ “മിന്നുമോളും” ആയ ഒരു ക്യാമ്പസ് ഫാമിലി…!!! എന്തുമാത്രം അനുഭവങ്ങൾ നൽകിയ ജീവിത നിമിഷങ്ങൾ…!! ശരിക്കും നീയൊരു മാത്യകാഭർത്താവാണെടോ.. ഏതൊരു പെൺകുട്ടിയും കൊതിക്കുന്ന സ്വഭാവഗുണങ്ങളുള്ളയാൾ…..ഒരു ഭർത്താവിന്റെ സ്ഥാനത്തിരുന്നു എന്നെ സ്നേഹിക്കുകയും ഉപദേശിക്കുകയും, പ്രോത്സാഹനങ്ങൾ നൽകുകയും, ശാസിക്കുകയും ചെയ്തയാൾ…..!! ഒരു മകളെ എങ്ങിനെ സ്നേഹിക്കണം… അവരെ എങ്ങിനെ നയിക്കണം എന്നു നമുടെ “മിന്നുമോൾ”-ൽ കൂടി പഠിപ്പിച്ച മാത്യകാപിതാവ്….!! യഥാർത്ഥജീവിതത്തിൽ ഇയാൾ ശരിക്കും അങ്ങിനെയൊക്കെ ആയിരുന്നെങ്കിൽ എന്നാശിച്ച എത്രയോ നിമിഷങ്ങൾ… എല്ലാം മായുകയാണല്ലോടാ… നമ്മുടെ ഈ അത്യപൂർവമായ “കാമ്പസ് ഫാമിലി”.

എന്നെ സംബന്ധിച്ച് അനശ്വരതയുടെ ചക്ക്രവാളങ്ങളിലെവിടെയോ…നീ…… നീ….മറയുമ്പോൾ…. എവിടെ വെച്ച് കാണും…എന്ന് കാണും… ഒന്നും എനിക്ക് അറിയില്ലെടാ… എങ്കിലും കാണുമെന്ന് പ്രതീക്ഷിക്കുന്നു… യുവത്വത്തിന്റെ മാധുര്യങ്ങളിലേക്കുള്ള പ്രയാണത്തിനിടെ വഴി തെറ്റിയിട്ടില്ലാത്ത, അറിയുന്നവരെയൊന്നും വഴിതെറ്റാൻ അനുവദിക്കാതിരുന്ന എന്റെ “ഹസ്“… എന്നേയും നമ്മുടെ മിന്നു മോളേയും മറക്കരുത്ട്ടോ…

लग ज़िन्दगी को अंजाम

എല്ലാവരുടെയും ഇടയിൽ നിന്നും നീ മാത്രം..എനിക്ക്…എനിക്കറിയില്ലെടാ… നിന്നേകുറിച്ചോർക്കുമ്പോൾ…ഹ്യദയം നോവുന്നു.. പക്ഷെ…ഓർമ്മയിലെ ഇന്നലേകളുടെ ഡയറി മറിക്കുമ്പോൾ നീയെനിക്ക് ഒരു മാർഗദർശിയാണ്. പിന്നെയൊരു വഴികാട്ടിയും.. ആരും പറഞ്ഞില്ലേലും.. ആരും അറിഞ്ഞില്ലേലും നീ എനിക്കെല്ലാമെല്ലാം ആയിരുന്നു.

जब जब बहार आये ...
मुझे तुम याद आये ...!!!

എന്നാലും ഈയൊരവസാനം..അതും അപ്രതീക്ഷിതമായികൊണ്ട്..ഇത്ര വേഗം…..?? പക്ഷെ, എല്ലാം ക്ഷമിക്കാല്ലേ…. അല്ലാതെന്ത് ചെയ്യും.?? എന്റെ സങ്കല്പത്തിലെ “ഹസ്ബന്റിനു” നന്മകൾ മാത്രം നേരട്ടേ… ഈ എഴുത്തിന്റെ അവസാനമായി പരം പൊരുളിനോടൊരു യാചന…: നാഥാ….. ഞങ്ങൾക്ക് നീ നേർമാർഗ്ഗം കാണിക്കണേ… നിന്റെ സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിപ്പിക്കണേ…..

അർപ്പണത്തോടെ “പൂമാനം” (നജ്മ കരുവാരകുണ്ട്)

********************************************************************************************

നിന്റെ ഈ ഓർമ്മക്കുറിപ്പിലേക്ക് എന്നേയും സ്വഗതം ചെയ്ത നിന്നോട് നന്ദി പറയട്ടെ ഫസലൂ. സന്തോഷത്തോടെയും ദു:ഖത്തോടെയും പാരകളിലൂടെയും രണ്ട് വർഷങ്ങൾ കഴിച്ച് കൂട്ടിയ നമ്മൾക്കിടയിൽ വന്ന തെറ്റുകൾ പരസ്പരം പൊറുക്കാമല്ലേ…ഈ കാമ്പസ് ജീവിതത്തോട് വിട പറയുന്നതിനെ കുറിച്ചോർക്കുമ്പോൾ വെറും കണ്ണുനീർ മാത്രം ബാക്കി….!!! നമ്മുടെയിടയിൽ കുഞ്ഞിക്കുട്ടൻ എന്ന രീതിയിൽ തരികിട കാണിക്കുന്ന “രഞ്ജു”; താളാത്മകതയോടെ സംസാരിക്കുന്ന അനുഭമ എന്ന വിനു; എല്ലാം പുഞ്ചിരിയിലൊതുക്കി ശാന്തതയോടെയുള്ള നാസി… ഇവരുടെയെല്ലാം തലവൻ എന്ന രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന ഫസലു…ഇവരെയെല്ലാം കൂട്ടിയിണക്കാൻ രൂപീകരിച്ച ഗ്രൂപ്പ് “VARF”… എങ്ങിന്റെ മറക്കാൻ…അല്ലേ….നിങ്ങളെ എന്നും മനസ്സിൽ നിഴൽ പോലെ സൂക്ഷിക്കുന്ന ഷബ്ന എന്ന എന്നെ നിങ്ങൾ മറക്കാതിരിക്കില്ലേ..?

സാറന്മാരിൽ നിന്നും ഒരുപാട് വെറുപ്പുകൾ സമ്പാദിച്ച് അവരെ തലവേദന പിടിപ്പിച്ച നമ്മൾ അവസാന നിമിഷത്തിൽ കോളേജ് പടിയിറങ്ങിമ്പോൾ ബാക്കിയുള്ളത് വേർപ്പാടിന്റെ വിരഹദുഖം മാത്രം…!!!

നിങ്ങൾക്കിടയിൽ “എലഫെന്റ്” എന്നറിയപ്പെട്ടിരുന്ന “ഡുണ്ടു”; പുഞ്ചിരിയിൽ നിന്നും മുക്തി നേടാൻ വിഷമിക്കുന്ന നമ്മുടെ “പൊന്നു”; സാഹിത്യത്താലും പൊട്ടിച്ചിരിയാലും വായടക്കാത്ത “ടുട്ടു”; ഉണ്ടമണി എന്ന പേരിലും പാലാഴി എന്ന പേരിലും അറിയപ്പെട്ടിരുന്ന നമ്മുടെ “കിച്ചു”; പുസ്തകപുഴുവായ ഔട്ടർ കാസ്റ്റ് “കുഞ്ഞു”; നിങ്ങളോടെല്ലാം വഴക്കടിച്ച് വെറുപ്പിക്കുന്ന നിങ്ങളുടെ “മുത്തു”… എവരെല്ലാം ഒത്തു ചേർന്ന അതിമാരകമായ പുതിയ രാസഘടകം H2S4….!!!.

പുഞ്ചിരിയാലും പാരയാലും നമ്മുടെ സ്വന്തമെന്നു പറയാവുന്ന പാറു ടീച്ചർ; പാരയാലും വഴക്കിനാലും സമയം ചെലവഴിക്കുന്നതും, മുഖത്ത് നോക്കി എന്തും പറയുന്ന “ക്രിക്കറ്റർ സന്തോഷ് സാർ”; മറ്റുള്ളവരെ പേടിച്ച് ചിരിക്കാൻ പോലും ഭയം കാണിക്കുന്ന കമാൽ സാർ; കണ്ണടക്കു മുകളിലൂടെ നാലു കണ്ണുകൊണ്ട് ക്രൂരമായി നോക്കി ഇഗ്ലീഷ് പ്രോസ് പഠിപ്പിക്കുന്ന ലാൽ സാർ…ഇവരുടെയെല്ലാം നോട്ടപുള്ളികളായ നമുക്ക് തിരിയാനും മറിയാനും പോലും അനുവാദം ചോദിക്കേണ്ടി വന്ന അവസ്ഥ ഓർക്കുന്നുണ്ടോ..??

ഏതായാലും; കോളേജിൽ തിളങ്ങിയ പോലെ; മറ്റുള്ളവർക്കിടയിൽ എപ്പോഴും നേതാവായിരുന്നപോലെ ഫസലുവിനു യഥാർത്ഥ ജീവിതത്തിലും നല്ലതു മാത്രം ആശംസിക്കട്ടെ…. വീണ്ടും കാണാമെന്ന വിശ്വാസത്തോടെ –

(ഷബ്ന വെള്ളാങ്ങാട്)

********************************************************************************************

ഫസലൂ…. എന്റെ ഇത്രയും കാലത്തെ കലാലയ ജീവിതത്തിൽ നിങ്ങളെ പോലുള്ള നല്ല കൂട്ടുകാരെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. എങ്കിലും ഒന്നു പറയട്ടെ… ജീവിത വഴിത്താരയിൽ കണ്ടുമുട്ടിയ ഒരു ഉത്തമ ചങ്ങാതിയാണു നീ. ഇന്നലെയുടെ ഓർമകളിൽ നീ തന്ന സൌഹ്യതവും നിന്റെ സ്നേഹവും വിശ്വസ്നേഹത്തിന്റെ വെളുത്ത പൂക്കളായ് എൻ മനസ്സിൽ കുടിയിരുത്തട്ടെ…

കോട്ടകൾ കെട്ടി മനസ്സിനെ നിരന്തരം പീഠിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോൾ മനസ്സിന്റെ വികാസം മുരടിക്കുന്നു. ആ ശുദ്ധജല പ്രവാഹത്തെ കെട്ടി നിർത്താതെ ഒഴുകാൻ അനുവദിക്കൂ. ഇന്നലെകളുടെ ഓർമകളിൽ നിന്നും മോചനം നേടിയ മനസ്സാണു യഥർത്ഥം.

ഏകാന്തതയുടെ യാനപാത്രത്തിൽ നീലജലാശയമാവുന്ന ജീവിതപാതയിലൂടെ സഞ്ചരിക്കുമ്പോൾ നേരിടെണ്ടി വരുന്ന പ്രതിബന്ധങ്ങൾ തരണം ചെയ്യാനുള്ള ശക്തിയും മനോഭലവും നിനക്കുണ്ടാവട്ടെ എന്ന പ്രാർഥനതോടെ

സസ്നേഹം (ആയിഷ)

********************************************************************************************

എന്റെ പ്രിയപ്പെട്ട ചെമ്മീൻ… എന്താടാ ഞാൻ ഇതിൽ എഴുതേണ്ടത്.. നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ഇതിൽ ഒതുങ്ങുമോ...? എനിക്ക് സ്നേഹത്തോടെയും സങ്കടത്തോടെയും തന്നതുകൊണ്ട് ഒന്നും എഴുതാതെ തിരിച്ചു തരാൻ മനസ്സ് സമ്മതിക്കുന്നില്ല. അതുകൊണ്ട്…..

നമ്മൾ വളരെ പെട്ടെന്നാണു അടുത്തത്. പക്ഷെ അതിനു മുൻപേ ഞാൻ എന്റെ ചെമ്മീനിൽ എന്തോ സ്പെഷ്യാലിറ്റി കണ്ടിരുന്നു. ഒപ്പം ആരും അറിയാതെ ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവരിൽ നിന്നുള്ള ആ സ്പെഷ്യാലിറ്റിയായിരിക്കാം തന്നിലേക്ക് എന്നെ അടുപ്പിച്ചത്. മുഖത്തെ നിഷ്കളങ്കഭാവത്തോടെയുള്ള ഏകാന്തമായ പ്രാക്യതം…. അത് കാണാൻ നല്ല രസമാണ്. എനിക്കിഷ്ടപ്പെട്ട ഗുഡ് ക്യാരക്റ്റർ… ഗുഡ് പേർസണാലിറ്റി…പിന്നെ…….വേറെന്തൊക്കെയോ.. “ചെമ്മീൻ” എന്ന പേരു വന്നത് എങ്ങിനെയാണെന്നോർക്കുന്നുണ്ടോ…?

ഒരുപക്ഷെ ഞാൻ മുന്നെ പറഞ്ഞ പോലെ നമ്മൾ കഴിഞ്ഞ ജന്മത്തിലെ പരിചയക്കാരാകാം. അതുകൊണ്ടാകാം പരസ്പരം പെട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതും… എത്ര പെട്ടെന്നാ നമ്മുടെ ഈ മൂന്നു വർഷം അവസാനിച്ചത് അല്ലേ.. സമയത്തെ പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ…. ഞാൻ അതു ചെയ്തേനെ….

അരെങ്കിലും ബഞ്ചിന്റെ അറ്റത്തിരുന്നാൽ പെട്ടെന്നുള്ള തന്റെ ഒരു സർകസ്സും, എന്നിട്ട് ആരും അറിയാതെയുള്ള ആ ഇരുത്തവും.. എന്തെങ്കിലുമൊരു വാക്ക് പറഞ്ഞ് സസ്പെൻസ് ആക്കിയാൽ അത് അറിയാനുള്ള ത്യഷ്ണയും, മുഴുവനായി പറയിപ്പിക്കാനുള്ള കുറുക്കുവഴികളും….. ക്ലാസിലിരിക്കുമ്പോൾ, എന്റെ മനസ്സിനെ ഒരു നിമിഷം പോലും സ്വപ്നലോകത്തേക്ക് വിടാതെ സ്റ്റോക്ക് ചെയ്ത് വെച്ച കുഞ്ഞൻകല്ലുകൊണ്ട് നോവിക്കാതെയുള്ള എറിയലും.. ഇടക്ക് വേദനിപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്ന നിന്റെ സാഡിസവും….എല്ലാം ഇനി എത്ര നാൾ കൂടി…?

ഇന്നലെയീ നിലാവിൻ
തീരത്തെ കറ്റിനറിയാം
നാളെയീ ഭൂവിനെ നോക്കും
ശ്വേത കുസുമത്തിനറിയാം
ഇന്നലെകളിലെയ്ന്റെ
സ്വപ്നഗേഹത്തിലാരെന്ന്

ചെമ്മീൻ… കഴിയുന്നില്ലേടോ…. ഇനിയങ്ങോട്ട് എഴുതാൻ… എന്തൊക്കെയോ…സങ്കടമാണോ…. അറിയില്ല….!

ഒത്തിരി നന്മകൾ നേരുന്നു…. എന്നുമെന്നും ഓർമ്മയിൽ ഉണ്ടാവുമെന്ന വാഗ്ദാനത്തോടെ….

കുഞ്ഞോൾ (സിന്ദു വണ്ടൂർ)

********************************************************************************************

ഒരു നാടൻപാട്ട് പാടട്ടെ…?


ആലങ്ങാട്ടാലിൻ മുകളിൽ
അഞ്ചെട്ട് ചക്കയുണ്ടേ…
കളവല്ലൻ കുഞ്ഞിക്കോരാ
ഞാൻ പോയി കണ്ടതാണേ….!!

കുറുന്തോട്ടി വേരിൻ മുകളിൽ
മൂന്നാള്- തൂങ്ങിച്ചത്തേ….
കളവല്ലൻ കുഞ്ഞിക്കോരാ
ഞാൻ പോയി കണ്ടതാണേ….!!

മൂന്നാഴി വെള്ളച്ചാലിൽ
മൂന്നാനേ – മുങ്ങിച്ചത്തേ…
കളവല്ലൻ കുഞ്ഞിക്കോരാ
ഞാൻ പോയി കണ്ടതാണേ….!!

ഈ കല്ലുവെച്ച നുണ കേട്ടാൽ നീ സർപ്രൈസ് ആവില്ലെന്നെനിക്കറിയാം. കാരണം, ആർട്സ്-ഡേയിൽ നുണപറയൽ മത്സരം കൊണ്ടു വന്നതും, ഒന്നാം സ്ഥാനം വാങ്ങിയതും നീയാണല്ലോ…!!!!

നിന്റെ തലക്കിട്ടൊരു കിഴുക്കു തന്നു എന്ന സന്തോഷത്തോടെ…

(ഉരുളക്കിഴങ്ങ് സുഹറ.)

(നോട്ട്: ഇപ്പോൾ ഈ ഉരുളകിഴങ്ങിനെ നിനക്ക് ദേഷ്യമായിരിക്കും. പക്ഷെ.. നീയെങ്ങാനും ഗൾഫിൽ പോയാൽ അതു മാത്രമേ നീ കഴിക്കൂട്ടോ…ഹി.ഹി..ഹി)

********************************************************************************************


എന്നെ പരിചയമൊന്നും കാണില്ല. പക്ഷെ എനിക്കറിയാം.. ഫസ്ലൂനെയും, നിങ്ങടെ ഗ്രൂപ്പിനെയും… എന്റ്നിയത്തി സാബി നിങ്ങളെ കുറിച്ച് എല്ലാം എന്നോട് പറായാറുണ്ട്.. എല്ലാ ദിവസവും. അപ്പോഴൊക്കെ എന്നെങ്കിലുമൊരിക്കൽ നേരിൽ കാണണം.. പരിചയപ്പെടണം എന്നൊക്കെ ആഗ്രഹിച്ചു. പക്ഷെ ഇനിയത്…??

സാരമില്ലാ അല്ലേ….. ഓരോ മാർച്ച് വരുമ്പോഴും നിങ്ങളൊക്കെ പറയുന്നപോലെ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് നമുക്ക് കാണ്ടുമുട്ടാം. ഒരു പക്ഷെ കാണാൻ സാധിച്ചില്ലേലും ഫസലുവിന്റെ ഓർമയുടെ താളിൽ മൈലുകൾക്കിപ്പുറത്തിരുന്ന് നിങ്ങളെയൊക്കെ കാണാനും പരിചയപ്പെടാനും കൊതിക്കുന്ന ഈ പെങ്ങളുടെ മുഖമുണ്ടാവണം.

ഈ അവസാന നിമിഷത്തിൽ എന്താ ഞാൻ എഴുതേണ്ടേ.. എല്ലാവരും പറയുന്ന ആൾ ദി ബെസ്റ്റ് മതിയോ..?? അനിയനു , എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു ഉപദേശം തരട്ടെ… സ്നേഹം. ക്ഷമ.. ഇവ രണ്ടും കൈമുതലായിട്ടുണ്ടേൽ ജീവിതത്തിലൊരിക്കലും തോൽക്കേണ്ടി വരില്ല…

(ജാസ്മിൻ മോൾ; c/o സാബി).

********************************************************************************************

Tuesday, February 21, 2012

എന്റെ പ്രിയപത്നിയുടെ കത്തുകൾ (ഭാഗം ഒന്ന്)




ഇക്കാ…ഇപ്പോൾ സമയമെത്രയായെന്നറിയുമോ…?? 01.24 (അർദ്ധരാത്രി)… തഹജ്ജുദ് നിസ്കരിക്കാൻ എഴുന്നേറ്റതായിരുന്നു… പ്രാർഥന കഴിഞ്ഞ്; നിഷ്കളങ്കനായി ബെഡ്ഡിൽ ചെരിഞ്ഞു കിടന്നുറങ്ങുന്ന മോനെ കുറെ നേരം നോക്കിയിരുന്നു.അവനിപ്പോൾ ഒന്നര വയസ്സായി. വിക്യതി കൂടിയിട്ടുണ്ട്.... ഓരോന്നോർത്തപ്പോൾ ഇക്കയും മനസ്സിലേക്കു വന്നു. ഇക്ക അടുത്തില്ലലോ എന്ന ചിന്തയും….. എന്തിനോ വേണ്ടിയുള്ള ഈ നിശബ്ദതയും… ഫാനിന്റെ ഇളങ്കാറ്റും ഒക്കെയായപ്പോൾ തോന്നി… ഇക്കാക്ക് ഒരു കത്തെഴുതിയാലോ എന്ന്. നാളെയാണു അടുത്ത വീട്ടിലെ ഹംസക്ക അങ്ങോട്ട് വരുന്നത്…. ഇൻഡർനെറ്റ് ഫോണിന്റെ ഈ കാലത്തും കത്തെഴുതണമെന്നു വാശി പിടിക്കുന്ന ഇക്കായുടെ ആഗ്രഹം പലപ്പോഴും മനസ്സിൽ ചിരി വരുത്തും. പക്ഷെ.. കത്തെഴുതുമ്പോഴും അതു വീണ്ടും വായിച്ച് തെറ്റു തിരുത്തി ഇക്കാക്ക് അയച്ച് തരുമ്പോഴുമൊക്കെ കിട്ടുന്ന ഒരു മനസ്സുഖം പറഞ്ഞറിയിക്കാൻ പറ്റാത്തത്രയാണ്.

……………… ………. …………….. …………....
…………………. ………. …………… ……………...
.......... ...... ..... ...

ഇക്ക ഇപ്പോൾ അടുത്തുണ്ടായുരുന്നെങ്കിൽ എന്നാശിച്ചു പോവുന്നു… ഈ ഏകാന്തതയെ കുറിച്ചോർക്കുമ്പോൾ വല്ലാത്തോരു ടെൻഷനാണ്.. ഈ നഷ്ടം എത്രത്തോളമാണിക്കാ….പണ്ട് കോളേജിലെ ഇക്കാടെ ലവർ പറഞ്ഞ പോലെ ആണ്ടിലൊരിക്കലുള്ള ഒരുമിക്കൽ എങ്കിലും ഉണ്ടല്ലോ എന്നു കരുതി സമാധാനിക്കാമല്ലേ…..പ്ലസ്-ടു – ഡിഗ്രി പഠനകാലാത്ത് അഞ്ചോളം പെൺകുട്ടികളെ പ്രേമിക്കുകയും, അവരുമായി ഇപ്പോഴും നല്ല സൌഹ്യതം നിലനിർത്തുകയും, എനിക്കു അവരെയെല്ലാം പരിചയപ്പെടുത്തുകയും ചെയ്ത ഇക്കാടെ പ്രവർത്തി ആദ്യമൊക്കെ എനിക്കു ദേഷ്യവും സങ്കടവുമൊക്കെ വരുത്തിയിരുന്നു. പക്ഷെ പിന്നീടത് എനിക്ക് ഇക്കായിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയാണുണ്ടായത്. പ്രവാസിയായതിനു ശേഷം, ഇക്കാടെ 1994 മുതലുള്ള ഡയറികളെല്ലാം ഞാൻ വായിച്ചു തീർത്തു. അതു വായിച്ചപ്പോൾ ഇക്കയോടെനിക്കു സ്നേഹം കൂടുകയാണൂണ്ടായത്. പക്ഷെ ചിലതെല്ലാം ഞാൻ ഒരു പേപ്പറിൽ നോട്ട് ചെയ്തു വെച്ചിട്ടുണ്ട്.. ഇനി ഇക്ക ഫോൺ ചെയ്യുമ്പോൾ അതിന്റെ വിശദീകരണം ചോദിക്കാൻ വേണ്ടി…. പേടിക്കുകയൊന്നും വേണ്ട… പ്ലസ്ടുവിന് ഇക്ക ഫിസിക്സിന്റെ ലാബിൽ വെച്ച് ( Lenses & Light waves transmits practical) എന്തിനാണു അടിയുണ്ടാക്കിയത്…?? എന്തിനാണു പോക്കറ്റിൽ എപ്പോഴും ചെറിയ മിറർ കൊണ്ടു നടന്നിരുന്നത്… മാതമാറ്റിക്സിന്റെ ടീച്ചർ ഡെസ്റ്റർകൊണ്ട് ഇക്കയെ എറിഞ്ഞതെന്തിനാണു എന്ന് തുടങ്ങി ചെറിയ കാര്യങ്ങളേ ഞാൻ എഴിതിയെടുത്തിട്ടുള്ളൂ… അതിന്റെ വിശദീകരണം ഡയറിയിൽ ഇല്ല.. അപ്പോ അതിലെന്തോ തരികിട ഇണ്ടെന്ന് ഒരു സംശയം……!!!! അത്രയേയുള്ളൂ….ട്ടോ…

ഇക്ക ഓർക്കുന്നുണ്ടോ നമ്മുടെ വിവാഹ ജീവിതത്തിന്റെ ആരംഭത്തിൽ ഞാൻ പറഞ്ഞത്.. എന്റെ കൂട്ടുകാർക്കെല്ലാം കിട്ടിയത് ഗൾഫുകാരായ ഭർത്താക്കന്മാരെയാണെന്നും… ഇക്ക നാട്ടിൽ തന്നെ വർക്കു ചെയ്യുന്ന ആളായതുകൊണ്ട് ഞാൻ ഭാഗ്യവതിയാണെന്നും…??? ശരിക്കു പറഞ്ഞാൽ എനിക്ക് അഹങ്കാരമായിരുന്നു അതിനെ കുറിച്ചോർക്കുമ്പോൾ.. എന്റെ കൂട്ടുകാരികളോട് ഇക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു…. പക്ഷെ അവസാനം ഇക്കയും ഒരു പ്രവാസിയായി.. ഞാനൊരു പ്രവാസിയുടെ ഭാര്യയും…..!!! അത്യാവശ്യം എന്തെങ്കിലുമൊക്കെ സമ്പാധിച്ച് നാട്ടിലേക്കു എത്രയും പെട്ടെന്ന് മടങ്ങാമെന്നല്ലേ ഇക്ക എനിക്കു വാക്കു തന്നത്…അങ്ങിനെയാണെങ്കിൽ അതെന്തൊക്കെയാണിക്കാ….??? എന്റെ ഉപ്പയെ പോലെ ഇരുപത് വർഷം പ്രവാസിയാവാനൊന്നും ഞാൻ ഇക്കയെ സമ്മതിക്കില്ല… എനിക്കു താങ്ങാൻ കഴിയില്ല ഈ വിരഹജീവിതം.. എന്റെ ഉമ്മ എത്ര അനുഭവിക്കുന്നുണ്ടാവും…പാവം. നമുക്ക് കൂടുതലൊന്നും ആഗ്രഹിക്കണ്ടാ…. ഒരു കൊച്ചു വീട്….അത്യാവശ്യം മാത്രം സൌകര്യങ്ങളുള്ളത്… അതിലപ്പുറമൊന്നും വേണ്ട ഇക്കാ…. ഈ വിരഹജീവിതത്തെ കുറിച്ച് കൂടുതൽ ആഴത്തിലേക്ക് ചിന്തിച്ചാൽ തലപെരുക്കും…

ഇനിയെന്താ ഇക്കാ… നാളെ മദ്രസയിലെ ഉസ്താതുമാർക്ക് ഭക്ഷണം ഇവിടുന്നാണ്. നേരത്തെയെണീൽക്കണം…പിന്നെ ഇക്കാക്കു കൊടുത്തയക്കാനുള്ള ബീഫ് റെഡിയാക്കണം….. ഞാൻ ഒന്നു കൂടി ഉറങ്ങട്ടെ…..സമയം കിട്ടുവാണേൽ..പേജിന്റെ എണ്ണം കൂട്ടാൻ ശ്രമിക്കാം.

സ്നേഹപൂർവം…

മനുമോന്റെ ഉമ്മ……. അല്ല………. ഇക്കാടെ പത്നി….

Sunday, February 19, 2012

കൽപടവുകാരൻ കോസ്റ്റ് അക്കൌണ്ടന്റായതെങ്ങിനെ.…???

സൌദിയിലെ പ്രവാസികൾക്കിടയിൽ സാധാരണ കേൾക്കാറുള്ള ഒരു കഥയുണ്ട്:

ഇന്ത്യയിൽ നിന്നും സൌദിയിലേക്ക് ഒരു സിംഹത്തെ കൊണ്ട് വന്നു. സൌദിയിലെത്തിയ സിംഹത്തിനു ഭക്ഷണമായി കൊടുത്തത് കടലയും പഴവുമായിരുന്നു. നിയമപ്രകാരം അനുവദിക്കപ്പെട്ട ഭക്ഷണം അതായിരുന്നുവത്രെ….!!!. കാരണം ആ സിംഹത്തെ കൊണ്ടു വന്നത് ഒരു “കുരങ്ങന്റെ വിസയിലായിരുന്നു….!!!!!!

*************************************

ഇനി ഞാൻ എന്നെകുറിച്ച് പറയട്ടെ……. കൽപടവുകാരൻ കോസ്റ്റ് അക്കൌണ്ടന്റായ കഥ…!!!






ഡിഗ്രിക്കു പഠിക്കുമ്പോൾ തന്നെ സൌദിയിലേക്കു വിസ വേണമോ എന്നു ജേഷ്ഠൻ ചോദിക്കാറുണ്ടായിരുന്നു. വീട്ടുകാരെയും, കൂട്ടുകാരെയും വിട്ടുള്ള ഒരു ജീവിതം ഒരിക്കലും ഇഷ്ടപ്പെടാത്തതുകൊണ്ട് ആ ഓഫർ സ്നേഹപൂർവം നിരസിക്കുകയായിരുന്നു ഞാൻ ചെയ്തുകൊണ്ടിരുന്നത്.

സാഹചര്യങ്ങൾ മനുഷ്യനെ മാറ്റിചിന്തിപ്പിക്കും എന്നു കേട്ടിട്ടില്ലേ… അങ്ങിനെയുള്ള ഒരു സാഹചര്യത്തിൽ……ഭാഗ്യം തേടി….ജീവിതം പച്ച പിടിപ്പിക്കാൻ….. രണ്ടര ലക്ഷം രൂപ വിസക്കു വേണ്ടി ചെലവാക്കി 2008 ജൂലൈ 19 നു വൈകിട്ടു അഞ്ചു മണിക്കു ഞാൻ ജിദ്ധയിൽ വിമാനമിറങ്ങി.

ഒരു കൂട്ടുകാരന്റെ ഉപദേശമനുസരിച്ച്, റസിഡന്റ് പെർമിറ്റിനപേക്ഷിക്കുമ്പോൾ കൊടുക്കാൻ വേണ്ടി ടൈയും കോട്ടുമിട്ട ഫോട്ടോയൊക്കെ തയാറക്കിയായിരുന്നു വന്നത്. യാത്രാക്ഷീണവും, വിമാനത്തിലെ ഉറക്കവും കാരണമായുണ്ടായ അവസ്ഥയിൽ എയർപോർട്ട് എമിഗ്രേഷനിൽ നിന്നും എടുത്ത ഫോട്ടോ ഇഖാമയിൽ കണ്ടപ്പോൾ ഞാൻ കൊണ്ടു വന്ന ഫോട്ടോ കൊണ്ട് കാര്യമുണ്ടായില്ല എന്നു മനസ്സിലായി. പല കാരണങ്ങൾ കൊണ്ട് നാലു പ്രാവശ്യം ഇഖാമ മാറ്റിയപ്പോഴും ഫോട്ടോ മാറിയില്ല. ഇനിയെന്നാണാവോ അതൊന്ന് മാറ്റാൻ കഴിയുക.

സൌദിയിലെ വിസാ..പ്രൊഫഷൻ നിയമങ്ങളെ കുറിച്ച് എനിക്കൊരു അറിവും ഉണ്ടായിരുന്നില്ല. “പടവുകാരൻ (മേസൺ)“ എന്ന പ്രൊഫഷ്നാണു എന്റേതെന്ന് സൌദിയിലെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണു എനിക്കു മനസ്സിലായത്. കഷ്ടിച്ച് ഒരു വർഷം മുൻപ് വിവാഹിതനായ എന്റെ സ്വപ്നങ്ങളിൽ ഫാമിലി വിസയും ഉണ്ടായിരുന്നു. എന്നാൽ മേസണ്മാർ ഫാമിലിയെ കൊണ്ടു വരേണ്ട എന്നാണു ഇവിടുത്തെ നിയമമെന്നറിഞ്ഞപ്പോൾ നിരാശ തോന്നി. നാട്ടിൽ നാലഞ്ചു വർഷം പ്രൊഫഷണൽ അക്കൌണ്ടന്റായ് ജോലി ചെയ്ത ഞാൻ നിയമപ്രകാരം ഇവിടെ ഒരു പടവുകാരൻ മാത്രം….!!! ഇതെല്ലാം ഇവിടുത്തെ നിയമത്തിന്റെ നിർവജനത്തിലെ വൈരുദ്ധ്യങ്ങളാണെന്നു പറയാൻ ഞാൻ തയ്യാറല്ല. എങ്ങിനെയെങ്കിലും ഇവിടെ എത്തികിട്ടാൻ വേണ്ടി “ഫ്രീ-വിസ” എന്ന “എക്സസ്-പെയ്ഡ്” വിസയുടെ മോഹന വാഗ്ദാനത്തിലൂടെ ഈ രാജ്യത്തെ നിയമങ്ങളെ പരസ്യമായി വ്യഭിചരിക്കുന്ന നമ്മളല്ലേ തെറ്റുകാർ. ഏതായാലും….. രണ്ട് ഇന്റർവ്യൂകൾക്ക് ശേഷം അറബിപരിഞ്ജാനം നിർബന്ധമില്ലാത്ത ഒരു കമ്പനിയിൽ അഡ്മിനിസ്ടേറ്റീവ് ലെവൽ ജോലിയിൽ ഇപ്പോഴും തുടർന്നു പോകുന്നു.

ഇവിടെയെത്തി രണ്ടു വർഷം ആവറായപ്പോഴാണു ഇഖാമ പുതുക്കണമെന്നും, അതിനായി എനിക്കു “ഫ്രീ-വിസ” തന്ന മഹാനായ സ്പോൺസർക്ക് 7500 സൌദി റിയാൽ കൊടുക്കണമെന്നും ഏജന്റ് പറഞ്ഞത്. 200 റിയാൽ മാത്രം ചെലവുള്ള റീ-എന്റി വിസക്ക് അയാൾ ഈടാക്കിയത് 600 മുതൽ 900 റിയാൽ വരെയാണ്…!!! ചുരുക്കി പറഞ്ഞാൽ ഞാനിവിടെ എന്റെ നാടും വീടും വിട്ട് പലതും സഹിച്ച് ജോലി ചെയ്യുന്നത് എനിക്കോ എന്റെ കുടുമ്പത്തിനോ വേണ്ടിയല്ല സ്പോൺസർക്കും കുടുമ്പത്തിനും വേണ്ടിയാണ് എന്നർഥം. ആയിടക്കാണു അടുത്ത ഇടിത്തീ എന്നു വിശേഷിപ്പിച്ചുകൊണ്ട് “നിതാഖാത്” എന്ന നിയമത്തിന്റെ പ്രവേശനം….!!!

“നിതാഖാത്ത്” എന്ന സ്വദേശിവൽക്കരവുമായി ബന്ധപ്പെട്ട നിയമം എല്ലാവരും അത്യധികം പേടിയോടെയാണു കണ്ടത്. പല രീതിയിലുള്ള കഥകൾ പ്രചരിച്ചു.. ചുവപ്പ് കാറ്റഗറിയിലായതു കാരണം അവധി കഴിഞ്ഞ് വന്നയാളെ വിമാനതാവളത്തിൽ വെച്ച് തന്നെ എക്സിറ്റടിച്ചു എന്നു തുടങ്ങി കഥകളുടെ പ്രയാണം…..എല്ലാം പേടിയോടെയാണു ശ്രവിച്ചത്. എന്നാൽ “നിതാഖാത്” എന്ന നിയമത്തിന്റെ പ്രധാന്യവും, ആവിശ്യകതയും ഇപ്പോഴാണു എല്ലാവർക്കും മനസ്സിലാവുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കേ ആ നിയമത്തെ പേടിക്കേണ്ടതുള്ളൂ.

ഇഖാമ പുതുക്കുന്നതിലേക്ക് (സ്പോൺസർക്ക് റേഷൻ വാങ്ങാൻ) കൊടുക്കാൻ വേണ്ടി സാലറി-ലോൺ വേണമെന്നാവാശ്യപെട്ട് അപേക്ഷ കൊടുത്തപ്പോൾ, എന്റെ ബോസും കമ്പനി ചെയർമാനുമായ ശ്രീ. താരിഖ് അൽ-അഹ്മദ്, സ്പോൺസർഷിപ്പ് എന്തുകൊണ്ട് ഇങ്ങോട്ട് ട്രാൻസ്ഫർ ചെയ്തു കൂടാ എന്നു ചോദിച്ചു. എന്നാൽ ഇതിനേക്കാൾ നല്ലൊരു ജോലി നോക്കികൊണ്ടിരുന്ന എനിക്ക് അത് സ്വീകാര്യമായിരുന്നില്ല. പക്ഷെ സ്പോൺസറുടെ പിഴിയൽ എന്നെ മാറ്റി ചിന്തിപ്പിച്ചു. സ്പോൺസർഷിപ്പ് മാറാൻ വേണ്ട രേഖകൾക്ക് 5000 റിയാലാണു എന്റെ “കഫീൽ” വിലയിട്ടത്. അതു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നു. കാരണം രണ്ടു വർഷത്തേക്ക് 7500 കൊടുക്കുന്ന എനിക്ക് ഇനിയതു കൊടുക്കേണ്ടി വരില്ലല്ലോ…. ഞാൻ വർക്ക് ചെയ്യുന്ന കമ്പനി നിതാഖാതനുസരിച്ച് “ഗ്രീൻ” കാറ്റഗറിയിലായതുകൊണ്ട് എന്റെ സ്പോൺസർഷിപ്പ് മാറ്റം വളരെ സുഖമമായി നടന്നു. പക്ഷെ, അപ്പോഴും ഞാൻ “മേസൺ” തന്നെ….!!!!!

നിതാഖാതിന്റെ സ്നേഹസ്പർശം അനുഭവിക്കാനുള്ള ഭാഗ്യം ഒരിക്കൽ കൂടി എനിക്കുണ്ടായി. “പടവുകാരൻ” എന്ന ലേബലിൽ നടന്നിരുന്ന ഞാൻ ഇപ്പോൾ “കോസ്റ്റ് അക്കൌണ്ടന്റ്” ആയി മാറിയതിലൂടെയാണത്. അതുകൊണ്ട് നിതഖാതിനെ ഞാൻ ഇഷ്ടപ്പ്ടുന്നു. “ദോക്ക ഫോർമ്സ്” എന്ന കമ്പനിയിൽ വർക്ക് ചെയ്യുന്ന റഹീം എന്ന എന്റെ കൂട്ടുകാരൻ പ്രൊഫഷൻ മാറ്റുന്നത് ലളിതമാക്കിയിട്ടുണ്ടെന്നും, ആയതിലേക്കായ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യൽ നിർബന്ധമില്ലെന്നും പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു. അതിനെ പറ്റി കൂടുതൽ അന്വേഷിച്ചു. ശരിയാണ്. ഇനിയ്പ്പോ ഏതു പ്രൊഫഷൻ എടുക്കും…?? കൺഫ്യൂഷൻ…!! കമ്പനിയിലെ പേർസണൽ മാനേജറെ സമീപിച്ചപ്പോൾ തമാശക്കാരനായ അദ്ധേഹം പറഞ്ഞു.. “കിങ്ങ്” എന്ന പ്രൊഫഷൻ ആക്കിയാലോ….??? എന്നോട് തന്നെ ഒരു പ്രൊഫഷൻ കണ്ടെത്തി വരാൻ പറഞ്ഞു… നമുക്ക് ശരിയാക്കാം എന്ന വഗ്ദാനവും…..!! പലരോടും ചോദിച്ചു… ഗൂഗിൾ ആന്റിയോടും യാഹൂ അപ്പച്ചനോടും, ബിങ്ങനിയനോടും ഒക്കെ..……!!! ഗൂഗിൾ ആന്റിയോട് പല രീതിയിൽ തിരിച്ചും മറിച്ചും ചോദിച്ചിട്ടും യാതൊരു മറുപടിയും ഇല്ല….. വല്ല്ലാതെ ബുദ്ധിമുട്ടിച്ചപ്പോൾ അവർ പറഞ്ഞു… “ ഇത്തരം വിവരങ്ങൾ പരസ്യമാക്കുന്നത് നിയമവിരുദ്ധമാണെന്ന്…..!!!“…. നിഷ്കളങ്കനായ (?) ഞാൻ അതു വിശ്വസിച്ചു പിന്നീടവരെ ബുദ്ധിമുട്ടിച്ചില്ല…. അവസാനം, എന്റെ തന്നെ കമ്പനിയിൽ വർക്കു ചെയുന്ന “ജൂനിയർ പനഡോൾ“ എന്ന ഓമനപേരുള്ള ചെമ്മാട്ടുക്കാരൻ യാസീക്ക് (അവൻ ഞങ്ങടെ കമ്പനി ക്ലിനിക്കിൽ സെക്ക്രട്ടറിയാണ്. അവിടുത്തെ ഈജിപ്ഷ്യൻ ഡോക്റ്റർ ഏതസുഖത്തിനും “പനഡോൾ-എക്സ്ട്രാ“ രണ്ടു പെട്ടി കൊടുക്കും. ആ ഡോക്ടറുടെ പേരു താവഴിയായി കിട്ടിയതാണു യാസിക്കിന്) എന്ന കൂട്ടുകാരന്റെ അഭിപ്രായത്തിൽ “കോസ്റ്റ് അക്കൌണ്ടന്റ്” എന്ന പ്രൊഫഷൻ തെരഞ്ഞെടുത്തു. അപേക്ഷിച്ചു. അംഗീകരിച്ചു...!!!!!


പടവുകാരനായി സൊദിയിൽ വന്ന ഞാനിപ്പോ കോസ്റ്റ് അക്കൌണ്ടന്റാണ്...ദൈവത്തിനു സ്തുതി....!!!

ഇതാണു എന്റെ ചെറിയൊരു കഥ…. “പടവുകാരൻ കോസ്റ്റ് അക്കൌണ്ടന്റായ കഥ…….!!! 


അടികുറിപ്പ്: മുകളിലെ കഥയിലെ സിംഹമായി എന്നെ ഞാനൊരിക്കലും ഉദ്ധേശിച്ചിട്ടില്ല……വിഷയത്തിന്റെ ഹ്യദതയ്ക്കു വേണ്ടി പറഞ്ഞുവെന്നേയുള്ളൂ.